2014, മാർച്ച് 26, ബുധനാഴ്‌ച

ജീവിതവും കലയും

'അച്ഛന്‍ ഒളിച്ചുവച്ച മദ്യം കുടിച്ച് ഒമ്പതു വയസ്സുകാരന്‍ മരിച്ചു' - വാർത്ത പലതവണ മനസ്സിലും, ഒച്ചത്തിലും പല ഭാവങ്ങളിൽ രാഗിണി വായിച്ചു...

സുഗുണേട്ടൻ വരാന്തയിൽ പതിവുപോലെ കസേരയിൽ കാലും കയറ്റിവച്ച് ഇരിപ്പുണ്ട്...
അയാളെ കേൾപ്പിക്കാൻ ഒച്ചത്തിൽ വായിക്കുന്ന വാർത്താവിവരണത്തിന്റെ ഓരോ പൂർണ്ണവിരാമത്തിലും രാഗിണി തലയുയർത്തി, "എന്താല്ലേ?" എന്ന ഭാവത്തിൽ, അയാളെ നോക്കി...

സംഭവം കേൾക്കുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്ന്  മുഖഭാവത്തിൽ നിന്ന് വ്യക്തമല്ല...
ഇന്നലത്തെ കുടിയുടെ മാറാത്ത മന്ദതയോ, വരാൻ പോകുന്ന ഉപദേശത്തോട് നേരത്തെ കാണിക്കുന്ന അശ്രദ്ധയോ, സ്ഥായീഭാവമായ നിസ്സംഗതയോ ആ മുഖത്ത് വിളയാടുന്നുണ്ട്...

"നീ എന്തിനാ ഇങ്ങനെ എന്നെ നോക്കി വായിക്കുന്നത്... ഞാൻ ഒരിക്കലും വീട്ടിൽ കൊണ്ട് വന്ന് കുടിക്കാറില്ലല്ലോ... അല്ലെങ്കിലും നമുക്കൊരു പെണ്‍കുട്ടിയല്ലേ... നമ്മടെ നാട്ടിൽ പെണ്ണുങ്ങൾ കുടിക്കൂല്ല..."

അകത്തുനിന്ന് മോളുടെ വിളി രാഗിണിയുടെ വായന നിർത്തി...
"എന്തായാലും അച്ഛൻ കുടിക്കുന്നത് മക്കൾക്ക് നല്ലതല്ല... ആണായാലും പെണ്ണായാലും " - രാഗിണി ഉപസംഹരിച്ച് അകത്തേക്ക് പോയി..

ആ തക്കത്തിന്, രക്ഷപെടാൻ കാത്തുനിന്ന സുഗുണൻ പുറത്തേക്കും ...

ഒറ്റ ലുങ്കിയിൽ ഇറങ്ങി നടന്ന സുഗുണൻ ഉച്ചയായി തിരിച്ചെത്തിയപ്പോൾ...

സ്വതവേ അലസൻ, പോരാത്തതിന് കള്ളുകുടിയും എന്ന രീതിയാണ്‌ സുഗുണേട്ടന്റെ ...
ഒരു മാനസാന്തരം പ്രതീക്ഷിച്ചല്ല, പക്ഷേ രാവിലെ കണ്ട പോലത്തെ ചില വാർത്തകൾ, പ്രത്യേകിച്ചും കുട്ടികൾ അപകടത്തിലായ വാർത്തകൾ കേട്ടാൽ, അതും പറഞ്ഞു കുറച്ച് ഉപദേശിച്ച് പേടിപ്പിച്ചാൽ, രണ്ടു ദിവസത്തേക്ക് കുടി എങ്കിലും ഉപേക്ഷിക്കും.. അലസത മാറുന്ന പ്രശനമില്ല..

പക്ഷേ ഇന്ന് അത് നടന്നില്ല.

ഉച്ചയ്ക്കത്തെ കറിക്ക്  'രുചി പോര' എന്നും പറഞ്ഞ് ബഹളം വയ്ക്കുമ്പോൾ, രണ്ടു ദിവസം മുന്നേ തീർന്നെന്ന് ഓർമ്മിപ്പിച്ചിട്ടും ഇതുവരെ കൊണ്ട് വരാത്ത പച്ചക്കറിയുടെ പേരിൽ അടി തുടങ്ങി ഉപദേശത്തിലെത്താം എന്നോർത്ത് രാഗിണി കാത്തു...

എന്നാൽ രാവിലെ ഒഴിഞ്ഞു പോയ ഉപദേശം ഏത് നിമിഷവും ആക്രമിക്കാം എന്നറിയുന്നത് കൊണ്ട് ചോറിന് ആകെ ഉണ്ടായിരുന്ന പരിപ്പ് കറി ഒട്ടും ഇഷ്ടമാവാഞ്ഞിട്ടും ഒന്നും മിണ്ടാതെ കഴിച്ച്, സമയം കളയാതെ സുഗുണൻ ഉച്ച മയക്കത്തിലേക്ക് വഴുതി...

എന്ത് ചെയ്യണം എന്നറിയാതെ, പത്രം നോക്കി നെടുവീർപ്പിട്ടും, ഇന്നലെ രാത്രി കണ്ട സീരിയലുകൾ ഉച്ച സംപ്രേക്ഷണത്തിൽ ഒന്നു കൂടി കണ്ടും രാഗിണി വൈകുന്നേരമാക്കി...

സ്കൂൾവിട്ട് സൂര്യ വന്നപ്പോൾ അവളെയും വിളിച്ച്  രാഗിണി അപ്പുറത്തെ വളപ്പിലേക്ക് നടന്നു...
"ഒരു കപ്പക്ക പറിക്കാം... രാത്രി വറവാക്കാം.... ഉച്ചക്കത്തെ പരിപ്പ് കറിയും ഉണ്ട്... നീ ആ കൊക്ക ഇങ്ങെടുത്തോ..." - മോളോട് വിളിച്ചു പറഞ്ഞ് രാഗിണി മുന്നിൽ നടന്നു.

"അമ്മയ്ക്ക് സ്കൂളിൽ ഇണ്ടാക്കുന്ന പോലത്തെ സാമ്പാർ വച്ചൂടെ ? പരിപ്പ് കറി എനിക്കിഷ്ടല്ല..."  കൊക്കയും കൊണ്ട് വന്ന സൂര്യയ്ക്ക് അത് വച്ചു തന്നെ ഒന്ന് കൊടുക്കാൻ തോന്നി രാഗിണിയ്ക്ക്.

അവളുടെ ഉള്ളിൽ കിടന്ന ഉപദേശ ശകലങ്ങൾ തിളച്ച് പൊങ്ങി...

"പച്ചക്കറി തീർന്നിറ്റ് രണ്ടു ദിവസായി... നിന്റ അച്ഛനോട് പറ കൊണ്ടത്തരാൻ... എന്നിറ്റ് വെക്കാം സാമ്പാറും അവിയലും... ഇതന്നെ പറിക്കരുത് ന്ന്  അപ്പറത്തെ യശോദേച്ചി പറഞ്ഞതാന്ന്... പിന്നെ എന്താ വേണ്ട് ന്നു വെച്ചിറ്റാ... രാത്രി ചോറിനെങ്കിലും എന്തെങ്കിലും ആവട്ടെന്ന് വെച്ച് . അവരിക്കൊന്നും ഇതൊന്നും വേണ്ട... വെറുതേ കണ്ട കാക്കയും അണ്ണാനും കൊത്തി തീർക്കും... എന്നാലും മനുഷ്യന്മാര്ക്ക്  മാത്രം ഒന്നും എടുക്കാൻ പാടില്ല... "

പറിച്ച രണ്ടു കപ്പക്കയും കൊണ്ട് സൂര്യ മുന്നിലും, കൊക്കയും വലിച്ച്  രാഗിണി പിന്നിലുമായി മുറ്റത്ത് എത്തിയപ്പോഴേക്കും സുഗുണേട്ടൻ എങ്ങോട്ടോ പോകാൻ പുറപ്പെട്ടിരുന്നു... ഷർട്ടും മുണ്ടും ഇട്ട് വൃത്തിയിലാണ്...  അത്രയും സമാധാനം രാഗിണി ഓർത്തു...

എങ്ങോട്ടാ എന്ന രാഗിണിയുടെ ചോദ്യത്തിന് "പുറത്തേക്ക്" എന്നും, "അച്ഛാ പച്ചക്കറി വാങ്ങണേ" എന്ന മോളുടെ ഓർമപ്പെടുത്തലിനു "ആ" എന്ന നീളൻ മൂളലും...


അല്ലെങ്കിലേ പണിക്കു പോകാൻ മടി ആണ്.. ഇല്ലാത്ത കാശ് കുടിച്ചും കൂടെ തീർത്താൽ... എന്നെങ്കിലും പണിക്കു പോയാലും ഒന്നും വീട്ടിലേക്ക് എത്തില്ല...
നാട്ടിലെ സ്ഥിരം 'കുടി ചങ്ങായിമാരെ' രാഗിണി കരഞ്ഞും, കാലുപിടിച്ചും അത്യാവശ്യം പേടിപ്പിച്ചും, സുഗുണേട്ടനിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്...
സുഗുണേട്ടന്റെ ഒരു കടവും താൻ വീട്ടില്ലെന്നും രാഗിണി പീടികക്കാരോട്  നേരത്തേ പറഞ്ഞ് വച്ചിട്ടുണ്ട്... എന്നാലും എന്തെങ്കിലും വാങ്ങാൻ പീടികയിൽ പോയാൽ സുഗുണേട്ടന്റെ സോഡാ ബീഡി കണക്കുകൾ തീർക്കാതെ വഴിയില്ല...


രാത്രി പതിവ് പോലെ നാല് കാലിൽ സുഗുണേട്ടൻ എത്തി.. കയ്യിൽ പച്ചക്കറി സഞ്ചി ഉണ്ടായിരുന്നു.
പുകയാൻ തുടങ്ങിയ കനലിൽ ഒരു കപ്പ്‌  മണ്ണെണ്ണ കൊണ്ട് ഒഴിച്ച പോലെ ആയി രാഗിണിയുടെ മനോനില...
എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ ചെയ്തു... ആ വീടന്നു നേരത്തെ ഉറങ്ങി...


പത്തു പന്ത്രണ്ടു കൊതുകുകൾ ഒരുമിച്ച് കടിച്ച് രാഗിണിയുടെ ഉറക്കം മൂന്നു മണിയോടെ തീർത്തു...

സമസ്ത കൊതുകുകളെയും ബ്രഹ്മ മുഹൂർത്തത്തിനും വളരെ മുൻപുള്ള ആ അസുലഭ വേളയിൽ നിഗ്രഹിക്കാൻ, ആങ്ങള വാങ്ങി കൊടുത്ത കൊതുക് കൊല്ലി ബാറ്റും എടുത്ത് അവൾ എഴുന്നേറ്റു...

കമിഴ്‌ന്ന് കൂർക്കം വലിച്ചുറങ്ങുന്ന സുഗുണേട്ടന് കൊതുകൊരു പ്രശ്നമേ അല്ല...

"ഈ വീട്ടിൽ ഒന്ന് ഒറങ്ങാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ദൈവേ... ഒരു ആണായി പിറന്നിരുന്നെങ്കിൽ എത്ര നല്ലോണം ഞാനീ വീട് നോക്കിയേനെ...എല്ലാ ദിവസവും പണിക്ക് പോയാൽ തന്നെ നല്ലോണം ജീവിക്കാം... ആണുങ്ങൾക്ക് ആ വിചാരം വേണ്ടേ... ചെല നേരത്ത് ഒരു ബോധവും ഇല്ലാത്ത കളിയാ...."
ഓരോന്ന് പിറുപിറുത്ത് കൊണ്ട് രാഗിണി കൊതുക് വേട്ട ആരംഭിച്ചു...

കട്ടിലിൽ തട്ടി കൊതുകിനെ പറപ്പിച്ച് പിടിക്കുന്നതിനിടയിൽ എപ്പോഴോ സുഗുണേട്ടന്റെ ഉറക്കത്തിനും ഭംഗം നേരിട്ടു....

എന്താ ഇത് എന്നും ചോദിച്ച് മലർന്ന് കിടന്ന സുഗുണേട്ടന്റെ നേർക്ക്‌ രാഗിണി ചാടി ...

"ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാനേ പറ്റുന്നില്ല... തിന്നാനോ, കുടിക്കാനോ ഒന്ന് ഒറങ്ങാൻ പോലും കയ്യാണ്ടായി... ഒന്നും അറിയാണ്ട് കള്ളും കുടിച്ച് നടക്കുന്നോർക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവൂല്ല...  "

രാവിലെ കടിച്ചു പിടിച്ചിരുന്നതെല്ലാം പുറത്ത് ചാടി ...

പരിഭവത്തിൽ തുടങ്ങി, കരച്ചിൽ വഴി, ഉപദേശക്കെട്ട്  തുറക്കാം എന്നതായിരിക്കും രാഗിണിയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കിയ  സുഗുണേട്ടൻ, രാഗിണി സുവിശേഷം തുടങ്ങുന്നതിനു മുൻപ് കുമ്പസാര കെട്ട് തുറന്നു....

"സത്യമായിട്ടും ഇന്ന്  ഞാൻ കുടിക്കണംന്ന്  വിചാരിച്ചതല്ല... അപ്പറത്തെ മാഷ് നിർബന്ധിച്ചപ്പൊ..."

"ഓ അയാളും നിങ്ങളും എപ്പത്തൊട്ടാ ചങ്ങായിമാരായെ?"
"ചങ്ങായി ഒന്നും അല്ല... അയാക്ക് എന്തോ എഴുതാൻ മൂഡ്‌ വേണം പോലും, ഒരു കമ്പനിക്ക്  വിളിച്ചതാ... ഒരു നല്ല കാര്യത്തിനല്ലേന്ന് വിചാരിച്ച് ഞാൻ പോയി... അല്ലെങ്കിലും എനിക്കിപ്പോ വേറെ ചങ്ങായിമാരില്ലല്ലൊ... "

"എന്ത് നല്ല കാര്യം?"

"പിന്നെ കവിത എഴുതുന്നത് നല്ലതല്ലേ..."

"നിങ്ങക്കിഷ്ടാ? "

"എനിക്കോ ... ഞാൻ പേപ്പർ വരെ വയിക്കലില്ല... നിനിക്കല്ലെ ഇതെല്ലും ഇഷ്ടം.. കഴിഞ്ഞാഴ്ച അയാൾടെ കവിത പേപ്പറിൽ വന്നു എന്നും പറഞ്ഞ് നീയല്ലേ ഓടി നടക്കുന്നെ കണ്ടേ... "

"ഓ അപ്പൊ അങ്ങനെ എന്നെ സന്തോഷിപ്പിക്കാൻ ഒരു നല്ല കാര്യത്തിന് കൂട്ടുനിന്നതാണല്ലേ ? എനിക്ക് നിങ്ങള് പണിക്കും പോവ്വാണ്ട്, ഇങ്ങനെ നടക്കുന്ന കാണുമ്പോ...
അതെ... അപ്പുറത്തെ വീട്ടിലിപ്പോ അയാളൊരു കവിത എഴുതി കാണും... പേപ്പറിൽ വരുമാരിക്കും ഇവിടെയോ?
 കമ്പനി കൊടുത്തേന് എന്തെങ്കിലും കിട്ട്വാ നിങ്ങക്ക് ?

നിങ്ങളെ അങ്ങനെ കണ്ട ദേഷ്യത്തിൽ ഞാൻ മോളോടും എന്തെല്ലൊ പറഞ്ഞ്... ഓളിന്നു ചോറ് വരെ തിന്നിട്ടില്ല... വെശന്ന് ഉറങ്ങിയതാ...."

ഇതിപ്പഴൊന്നും തീരില്ല എന്ന് കണ്ട സുഗുണൻ മിണ്ടാതെ തിരിഞ്ഞു കിടന്നു...



പിറ്റേന്ന്  രാവിലേ തന്നെ സുഗുണനെ അന്വേഷിച്ച് കവി എത്തിയിരുന്നു...

രാഗിണി തന്റെ കറുത്ത മുഖത്ത് കുറച്ചു കൂടെ ഇരുട്ട് പരത്തി രണ്ടു പേരെയും നോക്കി...

"എന്ത് പറ്റി രാഗിണീ... രാഗരൂപിണീ.... " കവി ഈണത്തിൽ...

രാഗിണി ഒന്നും മിണ്ടിയില്ല.

സാഹചര്യം അത്ര പന്തിയല്ലെന്ന് തോന്നിയ അധ്യാപക കവി ഒരു അനുരഞ്ജനത്തിന് ശ്രമിച്ചു.
"രാഗിണി സുഗുണന്റെ കുടി നിർത്താൻ ശ്രമിച്ചു വരികയാണെന്നറിയാം... ഇന്നലെ പിന്നെ ഒരു കമ്പനിക്ക്‌ ആരെയും കിട്ടാഞ്ഞപ്പൊ... ഓവർ ആക്കണ്ടന്ന് ഞാനും പറഞ്ഞതാ... പക്ഷെ... ഞാൻ ഉണ്ടാക്കിയ വിഷമത്തിന് ക്ഷമ ചോദിക്കുന്നു... "

"സുഗുണേട്ടന്റെ കുടി നിർത്താൻ പറ്റുംന്ന് എനിക്ക് തോന്നുന്നില്ല... പറ്റുമെങ്കിൽ നിങ്ങള് ഈ കവിതയെഴുത്ത് നിർത്ത്... സുഗുണേട്ടന്റെ കുടി അത്രയും കുറയുമല്ലോ... എന്നിട്ട് ഞാൻ ക്ഷമിക്കാം... "
രാഗിണി വിട്ടില്ല.

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും, ഒരു വായനക്കാരി ഇനി എഴുതിയേക്കരുത് എന്ന് പറഞ്ഞതിൽ കവി ആദ്യം ഒന്ന് ചൂളി... പിന്നെ നേരെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു... പുതിയ കവിതയ്ക്കുള്ള വിഷയം കിട്ടി... ഇന്നലെ വാങ്ങിച്ചു കൊടുത്ത കള്ള് വെറുതെയായില്ല!
                                                  * * *

http://www.gulmoharmagazine.com/gulmoharonline/kadhakal/jeevithavum-kalayum