2021, ജൂൺ 12, ശനിയാഴ്‌ച

നോട്ടുനിരോധനം ഈ പ്രണയത്തോട് ചെയ്തതെന്ത് ?

ണ്ട് പണ്ട് നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും മുന്‍പേ രണ്ട് കമിതാക്കള്‍ ജോലി അന്വേഷിച്ചിറങ്ങി. സാമ്പത്തിക മാന്ദ്യവും, ആഗോള റിസെഷനും തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് വ്യത്യസ്ത നഗരങ്ങളിലായി ഒരു വിധം മോശമല്ലാത്തോരോ ജോലി അവര്‍ തരപ്പെടുത്തി. പിന്നെ നാട്ടുനടപ്പു പോലെ ആദ്യ ശമ്പളത്തിന്റെ ഒരു ഭാഗം അന്യോന്യം എന്തെങ്കിലും 'വിശേഷിച്ച്' വാങ്ങാനായി മാറ്റി വെയ്ക്കുകയും ചെയ്തു.

നേരിട്ട് കാണുമ്പോള്‍ വാങ്ങി തന്നാല്‍ മതി എന്നതാണ് ഉടമ്പടി. അക്കൗണ്ടില്‍ കിടക്കുകയാണെങ്കില്‍ ഏതു വഴി ചെലവായി എന്നറിയാത്ത വിധം നഷ്ടപ്പെടും എന്നതിനാല്‍ ആയിരം രൂപ രണ്ടു പേരും എടുത്ത് മാറ്റി വച്ചു. നേരിട്ട് അത് കൊടുക്കുന്ന സ്വപ്നം മനസിന്റെ ഒരു കോണിലും പൊന്നു പോലെ കാത്തു വച്ചു.

അകലെയായിരുന്നു അവരുടെ മഹാനഗരങ്ങള്‍. ജോലി കിട്ടിയ ആദ്യ നാളുകളും. വിചാരിച്ച പോലെ കണ്ട് മുട്ടുക എളുപ്പമല്ല.മാറ്റിവച്ച പണം, തിരക്കുകളില്‍ പെട്ട് മാറ്റി വയ്ക്കപ്പെട്ട കണ്ടുമുട്ടലിനായി കാത്തിരുന്ന് മുഷിഞ്ഞു.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ്..സോറി.. കാത്തിരിപ്പാണല്ലോ പ്രണയത്തിന്റെ മെയിന്‍

പക്ഷേ ജോലി കിട്ടിയ പെണ്ണിന് അങ്ങനെ അധിക കാലം അങ്ങനെ പ്രേമിച്ച് നടക്കാന്‍ പറ്റില്ലാന്ന് അറിയാല്ലോ.. പിന്നെ വീട്ടില്‍ കല്യാണാലോചനകളുടെ തകൃതി. അവനാണെകില്‍ അയ്യോ എനിക്ക് കല്യാണം കഴിക്കാനൊന്നും പ്രായപൂര്‍ത്തിയായിട്ടില്ല എന്നൊരു ലൈനും. മാത്രവുമല്ല അവരുടെ ജാതി, മതം, വര്‍ഗ്ഗം, ഭാഷ, വേഷം എല്ലാം പ്രശ്‌നമാണ്. മതേതരത്വവും, നാനാത്വത്തില്‍ ഏകത്വവും അവരെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്നതിലും എത്രയോ മുകളിലായിരുന്നു.

ഫോണ്‍ വഴി വീട്ടിലെ അവസ്ഥയും അവന്റെ ദുരവസ്ഥയും ഏറ്റുമുട്ടി അവസാനം അവര്‍ പിരിയാന്‍ തീരുമാനിക്കുകയാണ് സുഹൃത്തുക്കളേ പിരിയാന്‍ തീരുമാനിക്കുകയാണ്.

ആരുംപേടിക്കണ്ട, ഇത് കൂടെ കൂട്ടിയാല്‍ ഏതാണ്ടൊരു ഇരുന്നൂറാമത്തെ പിരിയല്‍ ആയിരുന്നു അവര്‍ക്ക്. സത്യം പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ് പത്തു വര്‍ഷത്തോളമാകുന്ന ഈ വേളയിലും അവര്‍ തമ്മില്‍ ചേര്‍ന്നതിനേക്കാളേറെ പിരിഞ്ഞിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍.

അപ്പൊ അന്ന് അങ്ങനെ പിരിഞ്ഞു. പിന്നെ ഏതാണ്ട് ഉറച്ചു എന്നൊരു ഒരു കല്യാണാലോചനാ വേളയില്‍ ആ കാശിന് ഒരു വാച്ച് വാങ്ങി അവനു പാഴ്സല്‍ ചെയ്ത് ആ ഭാരം നൈസായി അവള്‍ അങ്ങ് ഒഴിവാക്കി.

കാമുകന് ഒടുക്കത്തെ കോണ്‍ഫിഡന്‍സ് ആയിരുന്നു, ആ വാച്ചില്‍ നോക്കി അവന്‍ എന്നിട്ടും പറഞ്ഞു നാം നേരിട്ട് കാണുന്ന സമയം വരും, അന്നേ എന്റെ സമ്മാനം അവള്‍ക്ക് കൊടുക്കൂ.

അങ്ങനെ ഇരിക്കേ ഒരു അവധിക്ക് നാട്ടില്‍ വരുന്ന വഴി കാമുകന്‍ അവളുടെ നഗരത്തില്‍ ഇറങ്ങി. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയ കാമുകി അവനെ കാണാന്‍ പ്രണയ വിവശയായി ഓടിക്കിതച്ചെത്തുന്നു.കാണാന്‍ ഒരു മണിക്കൂര്‍ ആണ് ആകെ ഉള്ളത്. ട്രാഫിക്കും തിരക്കും എല്ലാം കഴിഞ്ഞ് അവര്‍ കണ്ട് മുട്ടിയപ്പോള്‍ തന്നെ അനുവദിച്ച അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ബാക്കി അരമണിക്കൂറില്‍ ഒരു ഐസ്‌ക്രീമും കഴിച്ച് പിരിയാന്‍ അവര്‍ നിര്‍ബന്ധിതരായി.

'എന്റെ സമ്മാനം വേണ്ടേ ?'അവന്‍
'ആ വേണം വേഗം താ..'അവള്‍
'അതിനു നമ്മള്‍ ഇപ്പോള്‍ ബ്രേക്കപ്പില്‍ അല്ലേ?'-ന്‍
'ആഹാ അതിനു മുന്നേ തീരുമാനിച്ചതല്ലേ വാങ്ങി തരാം-ന്ന് ? വേഗം തന്നോ'-ള്‍
'ആ പക്ഷേ ഞാന്‍ ഒന്നും വാങ്ങീല. നീ വന്നിട്ട് ഒരുമിച്ച് വാങ്ങാം എന്നായിരുന്നു എന്റെ പ്ലാന്‍' -ന്‍
'നന്നായി. എനിക്ക് ഇനി സമായൊന്നുല്ല. ഇവിടെ ഞാന്‍ താമസിക്കുന്നിടത്ത് ഏഴ് മണിക്ക് മുന്നേ കേറണം. ഞാന്‍ പോവാ..  ഇനി എപ്പോളെങ്കിലും കാണുകയാണെങ്കില്‍ വാങ്ങി തന്നാ മതി.' -ള്‍
'എന്റെ കയ്യില് ഇപ്പൊ പൈസ ഉണ്ട്. ഇനി എപ്പോളെങ്കിലും എന്ന് പറഞ്ഞാല്‍ ഉണ്ടാവണം എന്നില്ല'- അവള്‍ ബസിനടുത്തേക്ക് ഓടുന്നതിനിടയില്‍ കേട്ടു.

എന്തായാലും ഒന്നും കിട്ടാന്‍ പോകുന്നില്ല എന്ന് അവള്‍ ഉറപ്പിച്ചു. ഇനി അവനെ കാണാനും വഴിയില്ല. എപ്പോഴത്തെയും പോലൊരു ബ്രേക്കപ് അല്ല അതെന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു.

പക്ഷേ അങ്ങനെ ആയിരുന്നില്ല. പിന്നെ അവരുടെ ജീവിതത്തില്‍ ട്വിസ്റ്റോടു ട്വിസ്റ്റായിരുന്നു(അതിവിടെ പ്രസക്തമല്ല). തകര്‍ന്നു തരിപ്പണമായെങ്കിലും എല്ലാ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അവര്‍ വീണ്ടും ഒന്നിച്ചു.

അങ്ങനെ കാലം ഒരുപാട് ഉരുണ്ട്, വിഷു വന്ന്, വര്‍ഷം വന്ന്, തിരുവോണങ്ങള്‍ വന്ന് പിന്നെയൊരിക്കല്‍ പെട്ടെന്ന് ഒരു ദിവസം നോട്ടു നിരോധനവും വന്നു.

പ്രണയ ലേഖനങ്ങളും, സമ്മാനങ്ങളും എന്തിനു പ്രണയത്തെ ഓര്‍മിപ്പിക്കുന്ന എല്ലാം എടുത്ത് വീട്ടുകാരില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു അവന്‍. അങ്ങനെ ഒളിപ്പിച്ചു വച്ചവയ്ക്കിടയില്‍ നിന്നും രണ്ട് അഞ്ഞൂറ് രൂപകള്‍ ഒരിക്കല്‍ കിട്ടി. പക്ഷേ അപ്പോഴേക്കും അവ അസാധു ആയി പോയിരുന്നു..

തേപ്പ് ആത്മഹത്യയിലും

 

'ഗെറ്റ് ഔട്ട് ബോത് ഓഫ് യു' കേള്‍ക്കാത്ത ഒരു കാലഘട്ടവും ജീവിതത്തിലില്ല. 
ഈ 'ബോത്തില്‍'(both) ഒരാള്‍ ഞാന്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ കാലഘട്ടത്തിലും ഓരോരുത്തര്‍ കൂടെ ഉണ്ടായിരുന്നു ബോത്തിലെ രണ്ടാമനായി.
 
ഡിസ്സിപ്ലിനായിരുന്നു ഞങ്ങളുടെ എക്കാലത്തെയും വീക്‌നെസ്.

എന്നാല്‍ ഇങ്ങനെ പറയാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തുന്നതിന്റെ ആദ്യ ദിനങ്ങള്‍..

നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നു. സൗരയൂഥം വരയ്ക്കുകയായിരുന്ന എന്റെ സുഹൃത്ത് ഒരു മുഴുവന്‍ പേജും എടുക്കണം എന്ന ടീച്ചറിന്റെ ഉപദേശം കേള്‍ക്കാതെ പകുതി പേജില്‍ തുടങ്ങുകയും സൂര്യനെയും, ഭൂമിവരെയുള്ള ആദ്യ നാലു ഗ്രഹങ്ങളെയും നല്ലോണം 'മൊഞ്ചാ'ക്കി വരച്ച് നെപ്ട്യൂണ്‍ ആയപ്പൊളേക്കും അവളുടെ സൗരയൂഥം വിട്ട് എന്റെ സൗരയൂഥത്തിലേക്ക് വരുന്ന സ്ഥിതി ആവുകയും ചെയ്തു. അതു ചോദിച്ചതും അവള് ചിരിക്കാന്‍ തുടങ്ങി.  ഞാനും. പണ്ട് തൊട്ടേ ഈ ചിരിയുടെ അസുഖം ഉണ്ട്..  പ്ലൂട്ടോനെ വരയ്ക്കാന്‍  സ്ഥലമില്ലന്നു പറഞ്ഞതും ചിരി അടക്കാന്‍ വയ്യാത്ത അവസ്ഥ ആയി. 

സ്വാഭാവികമായും ടീച്ചര്‍ കണ്ട് രണ്ടാളെയും പുറത്താക്കി. 

ആദ്യ 'ഗെറ്റ് ഔട്ട്'. അന്ന് മീഡിയം മലയാളം ആയിരുന്നതിനാല്‍  രണ്ടാളും പുറത്ത് പോ എന്നായിരുന്നു എന്ന് മാത്രം. 

എന്നാല്‍ അതിലൊന്നും ചിരി നിന്നില്ല. പുറത്തിറങ്ങിയിട്ടും ചിരിയോ ചിരി.

നടക്കാനിറങ്ങിയ ഹെഡ് മാഷ് കാര്യം ചോദിച്ചപ്പോഴും, പറയാന്‍ തുടങ്ങി വാക്കുകള്‍ ചിരിയില്‍ കുടുങ്ങിപ്പോയി. ആകെ ഡാര്‍ക്ക് സീന്‍ അയീന്ന് പറഞ്ഞാല്‍ മതിയല്ലോ.

രണ്ടു പേരുടെയും ചെവി പിടിച്ച് തിരിച്ചപ്പോള്‍ എന്റെ ചിരി ഒന്ന് മങ്ങുകയും അവളുടെ കണ്ണ് നിറയുകയും ചെയ്തു.

ഹെഡ് മാഷ് പോയപ്പോള്‍ സെന്റി സീന്‍ തുടങ്ങിയിരുന്നു.

അപാര ഫിലോസഫര്‍ ആയ എന്റെ സുഹൃത്ത് ഒരു സത്യം പ്രഖ്യാപിച്ചു!
- നമ്മളെ ഈ ലോകത്തില്‍ ഒരാള്‍ക്കും ഇഷ്ടമല്ല.

അത് കൊണ്ട് മാത്രമാണ് ചെറിയൊരു തമാശയ്ക്കു നമ്മള്‍ ചിരിച്ചതിന് ഇത്രയൊക്കെ പുകില് ഉണ്ടായത് എന്നും അവള്‍ സമര്‍ത്ഥിച്ചു.കേട്ടപ്പോള്‍ ശരിയാണ് എന്ന് തോന്നി.

പിന്നെയും അവള്‍ തുടര്‍ന്നു....

ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമങ്ങളെയും വേദനകളെയും മാറ്റാനല്ലേ നമ്മള്‍ ചിരിക്കുന്നത്?

അതെ..ആയിരിക്കും...' ഞാന്‍ എന്ത് പറയാനാ ?

എന്നാല്‍ അത്തരം ചിരിയുടെ അവസാനവും വേദനകള്‍ ആണെങ്കിലോ ? 

ഒന്നും പറയാതെ ചെവി ഞാന്‍ തൊട്ടുനോക്കി... നല്ല ചൂടുണ്ട്... ചുവന്നിരിക്കുകയായിരിക്കും..

നമ്മള്‍ അനുഭവിക്കുന്ന വേദനകളുടെ ലിസ്റ്റ് എടുത്ത് നോക്കൂ...

- അച്ഛന്റെയും അമ്മയുടെയും കലമ്പല്‍, അടി
- സ്‌കൂളില്‍ നിന്ന് പേടിപ്പിക്കല്‍, ഞെട്ടിക്കല്‍, അടി, ചെവിപിടിച്ച് തിരിക്കല്‍ 
- കൂട്ടുകാരുടെ അടി,ഇടി,കളിയാക്കല്‍ etc ..
 ബന്ധുക്കളുടെ വഴക്കു പറച്ചില്‍ 
- എന്ത് ചെയ്താലും ഉള്ള നാട്ടുകാരുടെ കണ്ണുരുട്ടല്‍, ദേഷ്യപ്പെടല്‍ 
- ഒന്നും പോരാഞ്ഞിട്ട് സ്വന്തമായി ഉണ്ടാകുന്ന ഓരോ വേദനകള്‍.. നടക്കുന്നതിനിടയില്‍ കാല്‍വിരല്‍ തട്ടി പോകുന്നത്, വീഴുന്നത് മുതലായവ .

ആവശ്യത്തിലധികമാണ് അനുഭവിക്കുന്നത്.
ജീവിക്കേണ്ടെങ്കില്‍ ഇതിന്റെ ഒന്നും ഒരാവശ്യവും ഇല്ല...

എന്ത്? അതെ,  ജീവിക്കുന്നില്ലെങ്കില്‍ ഒരു വേദനയും വിഷമവും നമ്മളറിയണ്ട...
നമ്മളെ ലതേച്ചീന്റെ അനിയത്തി പറഞ്ഞു തന്നതാ തൂങ്ങി മരിക്കണേന് മുന്നേ ഒരൂസം..

അങ്ങനെയാണ് ഞങ്ങള്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിക്കുന്നതും, ഉറപ്പിക്കുന്നതും..

അതേ ആത്മഹത്യ! 
അത് ഒന്നിനും ഒരു ശാശ്വത പരിഹാരമല്ലെങ്കിലും ഇടയ്‌ക്കൊക്കെ അത്യാവശ്യത്തിന് ചെയ്യാവുന്നതാണല്ലോ എന്നൊരു ഇത്.

രണ്ട് മൂന്ന് വഴികള്‍ ആലോചിച്ചു.

കുറെ ആലോചിച്ചതില്‍ ഏറ്റവും എളുപ്പം ഉറുമ്പു പൊടി വെള്ളത്തില്‍ കലക്കി കുടിക്കുന്നതാ. രണ്ടു പേരുടെയും വീട്ടില്‍ അതുള്ളത് കൊണ്ട് പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. അന്ന് രാത്രി തന്നെ തീരുമാനമാക്കാം.

അങ്ങനെ അവസാന സ്‌കൂള്‍ ദിനം, അവസാന വൈകുന്നേരം, അവസാന വെയില്‍ എന്നൊക്കെ സന്തോഷിച്ച് വീട്ടിലെ ഉറുമ്പു പൊടി തീര്‍ന്നുപോകല്ലേ  ഭഗവാനേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു. പോകുന്ന വഴി എല്ലാരോടും ചിരിച്ചു. പറ്റുന്നവരോടൊക്കെ മിണ്ടി... വീട്ടിലേക്കുള്ള വഴിയിലെ ചെടികളെ ഒക്കെ തലോടി... പൂക്കള്‍ക്കുമ്മ കൊടുത്തു... അങ്ങനെ അവസാന നിമിഷങ്ങള്‍ പൊലിപ്പിച്ചു.

അടുക്കളയില്‍ നിന്ന് കുറച്ച് എടുത്ത് മുറിയില്‍ ഒളിപ്പിച്ചു. എല്ലാം പറഞ്ഞത് പോലെ...
രാത്രിയാണ് മുഹൂര്‍ത്തം, ചോറുണ്ടു കഴിഞ്ഞ്.

നാളത്തേക്ക് സ്‌കൂളിലേക്ക് എഴുതാനുള്ളതൊന്നും എഴുതിയില്ല. പഠിക്കാനുള്ളതൊന്നും പഠിച്ചില്ല. പുസ്തകങ്ങളെ നോക്കി കൊഞ്ഞനം കാട്ടി..പഠിക്കുന്ന 'മണ്ടന്‍' അനിയനെ നോക്കി പുച്ഛിച്ചു.. നാളെ സ്‌കൂള്‍ ഉണ്ടാവൂല്ലല്ലോ..വെറുതെ പഠിക്കുന്നു. 

രഹസ്യം ഓനോട് പറഞ്ഞാലോ എന്ന് ആലോചിച്ചു, പിന്നെ വേണ്ടെന്നു വച്ചു.

ചോറുന്നതിനിടയില്‍ എല്ലാരും എന്തൊക്കെയോ  പറഞ്ഞു... ഞാന്‍ ആലോചനയിലും.

ഒടുവില്‍ മരണസമയം അടുത്തപ്പോഴേക്കും ടെന്‍ഷന്‍ ആയി...

ഗ്ലാസില്‍ വെള്ളം നിറയ്ക്കുമ്പോഴും, പൊടി കലക്കുമ്പോഴും കൈ വിറച്ചു... വിയര്‍ത്തു..

കുടിക്കാന്‍ എടുത്തപ്പോഴേയ്ക്കും കരച്ചില്‍ വന്നു...
വേദനകളെ ഓര്‍മ്മിച്ച് ഒന്നും കൂടെ ഉത്സാഹിക്കാന്‍ ശ്രമിച്ചു...പരാജയപ്പെട്ടു...

എനിക്ക് വയ്യ മരിക്കാന്‍ എന്ന് മനസ്സ് പറഞ്ഞു...

ഞാന്‍ ആ ഉറുമ്പു പൊടി കലക്കിയ വെള്ളം പുറത്ത് കൊണ്ടോയി കളഞ്ഞു...

അവള് മരിച്ചു കാണും എന്നോര്‍ത്ത് കരഞ്ഞു... പ്രേതമായി ഏതു നിമിഷവും വരും എന്ന് പേടിച്ച് ലൈറ്റ് ഓഫാക്കാതെ കിടന്നു...

ഞാന്‍ മരിക്കാത്ത സ്ഥിതിക്ക് നാളെ സ്‌കൂളില്‍ പോണ്ടി വരും, പക്ഷേ അവള് മരിച്ചത് കൊണ്ട് സ്‌കൂള്‍ ലീവ് ആയിരിക്കും.. അത് കൊണ്ട് നാളത്തേക്കുള്ള ഒന്നും എഴുതണ്ട എന്ന് തന്നെ വിചാരിച്ചു...
രാവിലെ നേരത്തെ എണീറ്റ് പുറത്തിറങ്ങി... നാട്ടുകാര്‍ ആരെങ്കിലും വരും വാര്‍ത്തകളുമായി, അങ്ങനെയാ എല്ലാ മരണവാര്‍ത്തകളും എത്താറ്.

പക്ഷെ ആരും ഒന്നും പറഞ്ഞു കേള്‍ക്കാത്തത് കൊണ്ട് എഴുതാനുള്ളത് രാവിലെ എഴുതി... പഠിക്കാനുള്ളത് കുറച്ച് നോക്കി.. ചെലപ്പോ  ആശുപത്രിയിലെങ്ങാനും ആയിരിക്കും. മലയാളം പദ്യം ആണ്.. ആ പീരീഡ് ആവുമ്പോഴേക്കും അവള് മരിച്ച് സ്‌കൂള്‍ വിടുമായിരിക്കും... അതുകൊണ്ട് പഠിച്ചില്ല... അല്ലെങ്കിലും പറ്റുന്നില്ല... ഇനി അതിനൊന്നും നേരവുമില്ല..

സ്‌കൂളിലെത്തി... എല്ലാം പതിവ് പോലെ തന്നെ... 

ക്ലാസ്സില്‍ ദേ ഇരിക്കുന്നു മരണത്തില്‍ പോലും ഒരുമിച്ചുണ്ടാകും എന്ന് കരുതിയ ഉറ്റ ചങ്ങാതി...

'ഏഹ് ? നീ ഇന്നലെ മരിച്ചില്ലേ ? എന്തേ?'

എന്നെ കണ്ടയുടനെ അവള് ചോദിച്ചു...

'എനിക്ക് പേടിയായി... സോറി... മരിക്കാനൊന്നും എനിക്ക് പറ്റില്ല...
അല്ല നീയോ?'

'ഞാനോ... ഞാന്‍ പിന്നെ, ഇന്നലെ വീട്ടില്‍ പോയപ്പോ വല്യമ്മയൊക്കെ വന്നിരുന്നു... അവരുടെ സ്‌നേഹം കണ്ടപ്പോ എനിക്ക് മനസിലായി എന്നെ സ്‌നേഹിക്കാന്‍ ഈ ലോകത്ത് ഇവരൊക്കെ ഉണ്ടെന്ന്... അപ്പൊ ഞാന്‍ വേണ്ടാന്ന് വച്ചു...'

'എന്റെ ദൈവമേ... അപ്പൊ ഞാന്‍ എങ്ങാനും അത് കുടിച്ചിരുന്നെങ്കിലോ?'

'കുടിച്ചാലും നീ മരിക്കാന്‍ വഴിയില്ല... വയറിളക്കം വന്നു കെടപ്പിലാകും... ഞാന്‍ ഏട്ടനോട് ചോദിച്ചിരുന്നു.. അതാരുന്നു എന്റെ പ്രതീക്ഷ'.

'ഓ... സന്തോഷം... ഇതൊക്കെ കുറച്ച് നേരത്തെ ചോദിച്ച് വച്ചൂടെ ?'
'അതിനവര് ഇന്നലെ അല്ലെ വന്നത് '

'ഹം... ഇനി എന്താ ചെയ്യാ?'

'ഞാന്‍ പദ്യം ഒന്നും പഠിച്ചില്ല, നീ മരിക്കുമെന്ന് വിചാരിച്ചിട്ട്. ഹോംവര്‍ക് എഴുതി വച്ചിട്ടുണ്ട്..'

'എന്നാല്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല..'

'ഓഹോ.. നന്നായി.. എന്നാപ്പിന്നെ ആ പദ്യം ഞാന്‍ വേഗം പഠിക്കട്ടെ?' 
'ഞാനും വരുന്നു...'

അന്ന് ഞങ്ങള്‍ പഠിച്ച ആ പദ്യം ഇങ്ങനെ അവസാനിച്ചു.
ഹാ , വിജിഗീഷു മൃത്യു വിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍? :)

Content Highlights: Friendship Day Memories 


https://www.mathrubhumi.com/youth/specials/friendship-day-2018/memories/friendship-day-memories-1.3035273

ഇരുളും മെല്ലെ വെളിച്ചമായ് വരാം

മറ്റു പച്ചക്കറികളിൽ നിന്നും ഉള്ളിയെ വ്യത്യസ്തമാക്കുന്നതെന്താണ് ? അതിന്റെ ചൂര്. എത്ര അവഗണിച്ചാലും, അതിന്റെ സാന്നിധ്യത്തെ നമ്മളിലേക്ക് എത്തിക്കുന്ന രൂക്ഷ ഗന്ധം. അങ്ങനെ വെളിപ്പെട്ടതായിരുന്നു ക്ലാസിലെ പുതിയ കുട്ടി അശ്വതിയുടെ ഉള്ളി മണം. 

തിരുവനന്തപുരംകാരിയാണ്. കണ്ണൂരിൽ ഒരു ബന്ധു വീട്ടിൽ നിന്ന് പഠിക്കുകയാണ്. ആ വർഷം ജോയിൻ ചെയ്തിട്ടേ ഉള്ളു. പരിചയക്കുറവുണ്ട്. പുതിയ ആളെന്ന നിലയിലുള്ള പരിഗണനയുമുണ്ട്. അതൊക്കെ കൊണ്ട് നേരിട്ട് ചോദിയ്ക്കാൻ ഒരു മടി. തീരെ സഹിക്കാൻ പറ്റാതായപ്പോൾ സ്ഥലം മാറി ഇരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ. 

ആരും അറിയാതെ ഒപ്പിച്ചെടുത്ത എന്റെ സ്ഥലം മാറ്റം പക്ഷെ പെട്ടെന്ന് ചർച്ചയായി. അടുത്തയാളും, അതിന്റെ അടുത്തയാളും സ്ഥാനം മാറാൻ നെട്ടോട്ടമോടിയപ്പോൾ ആ വിഷയം ക്ലാസ്സിൽ പാട്ടായി. സ്വതവേ വൃത്തി കൂടുതലുള്ള(?) ഞങ്ങൾ അവളെ ഒറ്റപ്പെടുത്താൻ നോക്കി. എന്നാലും ഉള്ളി മണം നമ്മളെ തേടി വന്നു കൊണ്ടേ ഇരുന്നു. ഒടുവിൽ നേരിട്ട് ചോദിയ്ക്കാൻ തന്നെ തീരുമാനമായി. 

അതിന്റെ തുടക്കമെന്നോണം "രാവിലെ കുളിക്കലുണ്ടോ ?" "ഏതു സോപ്പുകൊണ്ടാ കുളിക്കല് ?" തുടങ്ങിയ കുഞ്ഞു 'കണ്ണൂർ' ചോദ്യാവലികളെ 'വോ യെന്നും കുളിച്ചിട്ട് തന്നെ ഞാൻ വരണത്.' 

'സ്‌വോപ്പ് എന്തരാണെന്നറിയില്ല'. എന്നൊക്കെ വല്യ വായിൽ തിരുവനന്തപുരം ഭാഷയിൽ അവൾ ഉത്തരം തന്നു. 

 ഉള്ളി മണത്തോടൊപ്പം അവളുടെ സംസാരം, അല്പം അരോചകമായി തന്നെ തോന്നിച്ചു. നമ്മളെ പോലെ അല്ലാത്തവരോട് ഉണ്ടാവുന്ന ഒരു ഇഷ്ടമില്ലായ്മ. അതായിരുന്നു സത്യം. 

അവളുടെ വല്യച്ഛന്റെ കടയിൽ ഉള്ളി വട ഉണ്ടാക്കാനുള്ള ഉള്ളിയാണ് ഈ മണത്തിന്റെ ഉത്ഭവസ്ഥാനം. എന്നും അതിരാവിലെ 4 മണിക്ക് എഴുന്നേറ്റു തുടങ്ങുന്ന ജോലി. അവളുടെ അഭിപ്രായത്തിൽ ഉള്ളി ഇല്ലാതെ ഒന്നും ഇല്ല. എല്ലാ ഭക്ഷണത്തിലും എന്തെങ്കിലും ഒരു രൂപത്തിൽ ഉള്ളിയുണ്ടാകും. ചായക്കടികൾ ആയാലും കറികളായാലും ഉപ്പുമാവുപോലുള്ള പ്രധാന വിഭവമായാലും.

ലക്ഷ്മണൻ മാഷ് പറയുന്നത് പോലെ പറഞ്ഞാൽ - മലയാളി ഇല്ലാത്ത നാടില്ലാത്ത പോലെ ഉള്ളി ഇല്ലാത്ത കറിയില്ല. "എത്ര ഉള്ളി പൊളിച്ചാലും ഒരിക്കലും തികയില്ല". "പിന്നെ ഞാൻ ഇന്ന് പൊളിച്ച ഒരു ഉള്ളി അഴുകിയിരുന്നു. അതാ ഈ നാറ്റം, കുളിച്ചാലും പോകാത്ത നാറ്റം!" അവൾ മൂക്ക് ചുളിച്ചു. 

നാലുമണിക്ക് എഴുന്നേൽക്കുന്നതിന്റെയും, ഹോട്ടലിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന്റെയും കഥകൾ മനസ്സിനെ പതുക്കെ അലിയിച്ചു തുടങ്ങിയിരുന്നു. "എന്തെങ്കിലും ആവട്ടെ നാളെ മുതൽ അഴുകിയ ഉള്ളി പൊളിക്കാതെ വരണം. ആ മണം ഉള്ളപ്പോൾ ക്ലാസ്സിൽ ഇരിക്കാൻ കഷ്ടപ്പാടാണെന്ന്". ഞങ്ങൾ ചെറിയൊരു താക്കീത് കൊടുത്ത് ചർച്ച അവസാനിപ്പിച്ചു. 

മനസ്സ് അലിഞ്ഞു തുടങ്ങിയെങ്കിലും - ഇത്തരം കഥകൾ ഒരു ക്ളീഷേ ആയിരുന്നു അക്കാലത്ത്. അമ്മയും അച്ഛനും ടീച്ചർമാരും, പിന്നെ കാണുന്ന മുതിർന്ന എല്ലാവരും പറയാറുള്ള ഒരുപോലത്തെ കഥ. നിങ്ങൾക്കൊക്കെ എന്ത് സുഖമാ.. ഞങ്ങളുടെ കുട്ടിക്കാലത്ത് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്നു തുടങ്ങുന്ന സ്ഥിരം സെന്റി കഥകൾ. അങ്ങനെ കേട്ട് തഴമ്പിച്ചത് കൊണ്ടാവും, വീണ്ടും വീണ്ടും മൂക്കിലേക്ക് കയറുന്ന ഉള്ളി മണം - എല്ലാ ദിവസവും അഴുകിയ ഉള്ളികൾ എങ്ങനെ ഉണ്ടാകുന്നു എന്ന വസ്‌തുനിഷ്‌ഠമായ സംശയത്തിലേക്ക് മനസ്സിനെ വലിച്ചിട്ടത്. 

പിറ്റേന്ന് മുതൽ അവൾ എണ്ണയും ഉപ്പും കൊണ്ട് കൈ കഴുകി വന്ന് ഇപ്പോൾ ഉള്ളിമണമില്ലല്ലോ എന്നൊക്കെ ചോദിച്ചിരുന്നു. ക്ലാസിലെ ഉള്ളിമണം പൂർണമായും മാറിയില്ലെങ്കിലും പിന്നീട് പരാതിക്കാർ അധികം ഇല്ലായിരുന്നു.

 ഒരു ശ്രീകൃഷ്ണ ജയന്തിക്ക് വൈകുന്നേരത്തെ ശോഭായാത്ര കണ്ടു മടങ്ങിയ ഒരു രാത്രി. വീട്ടുകാരുടെ കൂടെ ബസ് ഇറങ്ങി എന്തൊക്കെയോ സാധങ്ങൾ വാങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കടയിൽ പാത്രങ്ങൾ കഴുകുന്ന അവളെ കാണുന്നത്. സത്യം പറഞ്ഞാൽ നാളെ സ്കൂളിൽ പോണല്ലോ എന്ന് ആലോചിച്ച് തുടങ്ങുന്നതിന് തൊട്ട് മുൻപ്.

അവധി ദിനം നന്നായാഘോഷിച്ച എന്റെ മനസിനെ അലിയിക്കാൻ ആ ഒരു കാഴ്ച മതിയായിരുന്നു. 

പിറ്റേന്ന് മുതൽ എനിക്കും മണത്തെ കുറിച്ച് പരാതി ഇല്ലാതായി. പതിയെ ആ മണം പാടെ ഇല്ലാതായി. സ്ഥായിയായി നമ്മുടെ കൂടെയുള്ള മണങ്ങൾ പതുക്കെ പതുക്കെ നമുക്ക് വേർതിരിച്ച് അറിയാൻ കഴിയാതാകും. അതൊരു പുതിയ അറിവായിരുന്നു.

 https://www.mathrubhumi.com/specials/kids/children-s-day-2019/childhood-days/everything-will-change-children-s-day-memories-1.4279409

2018, മാർച്ച് 24, ശനിയാഴ്‌ച

എന്റെ 'ഡ്രൈവാ'ന്വേഷണ പരീക്ഷണങ്ങള്‍

പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് നമ്മള്‍ക്കു വേണ്ടി കൂടെയാണെന്നാണ് പണ്ട് അമ്മ പറയാറ്. അതാണെന്റെ പില്‍ക്കാലത്തെ  ആപ്തവാക്യം. നീളമില്ലാത്തതു കൊണ്ട് ഉണ്ടാകുന്ന എന്ത് പ്രശ്‌നത്തെയും കളിയാക്കലുകളെയും  ഈ ഉത്തരം കൊണ്ട് തടുക്കും.
പക്ഷേ അങ്ങനെ വാക്കുകള്‍ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ലല്ലോ ജീവിത പ്രശ്‌നങ്ങള്‍. കുഞ്ഞിനെ നഴ്‌സറിയില്‍ നിന്ന് വിളിച്ച് കൊണ്ട് വരിക എന്ന കര്‍മ്മം എന്നില്‍ നിക്ഷിപ്തമാവുകയും അത് ദുര്‍ഘടമായ ഒന്നായി തീരെ 'കുറുകിയ' എന്നെ അലട്ടുകയും ചെയ്തു തുടങ്ങിയ കാലം.
ബസില്‍ കയറിയാല്‍ കഷ്ടിച്ചേ മുകളിലെ കമ്പിയില്‍ എത്തൂ. ചിലപ്പോള്‍ എത്തുകയുമില്ല. ഒറ്റയ്ക്ക് തന്നെ ഹീലുള്ള ചെരുപ്പൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്ന ഞാന്‍ എങ്ങനെ മോളെയും എടുത്ത് അവളുടെ ബാഗും, കിറ്റും എന്റെ ബാഗും ഒക്കെ കൊണ്ട് ബസ്സില്‍ കേറും?
ആദ്യം എനിക്കൊരു വലിയ ബാഗ് വാങ്ങി മോളുടെ ബാഗ് അതില്‍ കയറ്റി നോക്കി. എന്നാലും അതും, മോളെയും  വച്ച് ബസ്സില്‍ ഒരു സന്തുലനാവസ്ഥ കൈവരിക്കാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു.
കുറച്ചൂടെ നീളം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ 'പൊളിച്ചേനെ' എന്ന് വിചാരിച്ച് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സ്വന്തമായി വണ്ടി എന്ന ആശയം ഞാന്‍ തന്നെ എനിക്ക് 'സജസ്‌റ്' ചെയ്തത്.
അങ്ങനെ അതായി പിന്നത്തെ അങ്കം.
സംഭവം നമ്മളീ ലൈസന്‍സ് ഒക്കെ നേരത്തെ എടുത്തത് കൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയാം എന്നൊരു 'ഇത്' ഉണ്ടായിരുന്നു.
വീട്ടിലെ വണ്ടി, രാവിലേം വൈകുന്നേരവും എല്ലാ ദിവസവും ചുമ്മാ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി എന്ന തണുപ്പന്‍ തീരുമാനം ഫലം കാണാതെ പോയി.
പക്ഷേ അതില്‍ തളര്‍ന്നാല്‍ നമ്മുടെ ആവശ്യം നടക്കില്ലല്ലോ.
അങ്ങനെ ഒരു റിഫ്രഷ് കോഴ്‌സിന് ചേരാന്‍ തന്നെ തീരുമാനിച്ചു.
ഇതൊരു സുപ്രധാന തീരുമാനമായിരുന്നു. ലക്ഷ്യത്തിലേക്കെത്തിച്ച തുറുപ്പ് ഗുലാന്‍.
കോഴ്‌സ് എത്ര കത്തി ആണെങ്കിലും അതു വഴി ലഭിക്കുന്ന അറിവ് നമ്മളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്. ആ ഒറ്റ ബോധ്യത്തിലാണ് ചേര്‍ന്നത്.
അങ്ങനെ റോഡ് മുറിച്ച് കടക്കാന്‍ പോലും പേടിയുള്ള ഞാന്‍ ഡ്രൈവിംഗ് തുടങ്ങി. റോഡിനെ അറിഞ്ഞു തുടങ്ങിപ്പോയപ്പോഴാണ് ആദ്യമായി ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം  നമ്മളിലേക്ക് എത്താതെ പോകുന്ന ചില അറിവുകളിലേക്ക് ഞാന്‍ കണ്ണ് തുറന്നത്.
ഒരു പുരുഷന്‍ റോഡില്‍ പെരുമാറുന്നത് പോലെയല്ല ഒരു സ്ത്രീ (ഭൂരിഭാഗവും). അതിനു കാരണം തേടിയാല്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.
ചെറുപ്പം മുതലേ നടക്കാനല്ലാതെ നമ്മള്‍ ഭൂരിഭാഗം സ്ത്രീകളും തനിയെ റോഡില്‍ ഇറങ്ങിയിട്ടില്ല. സൈക്കിള്‍ പഠിക്കാനായി പഠിച്ചിട്ടുണ്ടെങ്കിലും ഒരു ആവശ്യത്തിനായി അത് ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. എപ്പൊഴെങ്കിലും മാത്രം വണ്ടി വരുന്ന നാട്ടുറോഡിലൂടെ ആണെങ്കിലും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്‌കൂളിലേക്കോ ഇരുന്നൂറു മീറ്റര്‍ അടുത്തുള്ള കടയിലേക്കോ ഒരിക്കല്‍ പോലും ഞാനും സ്വന്തമായി സൈക്കിള്‍ പോലും ഓടിച്ചിട്ടില്ല. എന്താല്ലേ? ഇതു പോലെ ആയിരിക്കും മിക്കവരും.
പക്ഷേ അങ്ങനെ ഉള്ളവരാണ് നഗരത്തിലെ തിരക്കേറിയ ഗതാതഗത്തിനിടയിലൂടെ, സമര്‍ത്ഥരും അതിസമര്‍ത്ഥരും തുടക്കക്കാരുമടങ്ങുന്ന   ഡ്രൈവര്‍മാര്‍ക്കിടയില്‍ സ്‌കൂട്ടിയും കാറുമൊക്കെയായി വരുന്നത്. നന്നായി ഓടിക്കുന്നവര്‍ക്ക് ഇത്തരക്കാര്‍ പൊതുവേ ശല്യമാണ്(?). കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവര്‍ പെരുമാറുന്നത് പോലെയല്ല പുതിയവര്‍. പ്രത്യേകിച്ച് സ്ത്രീകള്‍. കാരണം പുരുഷന്മാര്‍ക്ക് ചെറുപ്പം മുതലേ സൈക്കിളോ ബൈക്കോ ഒക്കെ ഓടിച്ച് റോഡിന്റെ ഒരു സ്വഭാവം അറിയുന്നുണ്ടാവും.
അവരു വിചാരിക്കുന്ന പോലെ നമ്മളുടെ വണ്ടി പോകാത്തപ്പോള്‍ ഉണ്ടാകുന്ന നീരസം, അവര്‍ തിരക്കിലാണെങ്കില്‍ വരുന്ന ദേഷ്യം ഒക്കെ സ്വാഭാവികം. കുറച്ച് നന്നായാല്‍ സ്ത്രീകളും പുരുഷന്മാരും തുടങ്ങും തുടക്കക്കാരെ പുച്ഛിക്കാന്‍.
പക്ഷേ അതും വിചാരിച്ച് നമുക്ക് പുറത്തിറങ്ങാണ്ടിരിക്കാന്‍ പറ്റുമോ ? റോഡ് അവരെപ്പോലെ നമുക്കും കൂടെ ഉള്ളതാണ്.
ഏതവസരത്തിലാണെങ്കിലും നമുക്ക് വേണ്ടി ഒരല്‍പം സ്ഥലം ഉണ്ടെന്ന് ഓര്‍ക്കുക.
ഡ്രൈവിങ്ങിനെ നമുക്ക് ജീവിതവുമായി ഉപമിക്കാം. ഈ ലോകത്തെ റോഡുമായും.
നമുക്ക് നമ്മുടെ ജീവിതമാകുന്ന വണ്ടിയുമെടുത്ത് നിരത്തിലേക്കിറങ്ങാം. നമ്മള്‍ സഞ്ചരിക്കുന്ന സമയം നിരത്തിന്റെ ആ ഭാഗം നമ്മളുടേതാണ്.
നമുക്ക് മുന്നേ വേറെ ആരുടേതോ ആയിരുന്നു. നമുക്ക്  ശേഷം മറ്റാരുടേതോ ആകും. പക്ഷേ വര്‍ത്തമാനത്തില്‍ അത് നമ്മളുടേത് മാത്രമാണ്.
അവിടെ വേണ്ടുന്ന വേഗതയില്‍ നമുക്ക് വണ്ടിയുമായി മുന്നോട്ട് നീങ്ങാം. ആവശ്യമില്ലാതെ വേഗത കൂട്ടി മുന്പുള്ളവരെയോ, കുറച്ച് പിന്നിലുള്ളവരെയോ, തെറ്റായ ദിശയില്‍ കയറി ഇരുവശമുള്ളവരെയോ അസ്വസ്ഥരാക്കരുത്. ഇതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ മുന്‍കൂട്ടിക്കണ്ട് അതിനേറെതായ രീതിയില്‍ ചെയ്യുക.
ഹോ കുറച്ചു ഫിലോസഫിക്കൽ ആയി പോയി.
എന്തായാലും പിറകില്‍ നിന്ന് സ്വൈര്യം തരാതെ ഹോണടിക്കുന്ന ബസ്‌കാരേയും, തെറിവിളിച്ച് സൈഡാക്കുന്ന ചേട്ടന്മാരെയും ശ്രദ്ധിക്കാതെ, നമ്മളെ പരിഗണിക്കുന്നവര്‍ക്കു നന്ദിയോടെ ചിരിച്ച് കൊണ്ട് യാത്ര തുടങ്ങി.
ആദ്യമാദ്യം ഉണ്ടാവുന്ന അങ്കലാപ്പും പേടിയുമൊക്കെ കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്താല്‍ മാറും. അങ്ങനെയേ മാറൂ. അതുകൊണ്ട് ഒഴികഴിവുകള്‍ മാറ്റിവച്ച് ഡ്രൈവ് ചെയ്യാന്‍ കിട്ടുന്ന ഏതവസരവും ഉപയോഗിക്കുക. രാത്രിയായാലും, മഴയായാലും, തിരക്കായാലും, വളവും കയറ്റവുമുള്ള റോഡായാലും ഒക്കെ വണ്ടി അറിയുന്ന ഒരാളുടെ സാന്നിധ്യത്തില്‍ ഓടിക്കുക. പിന്നെ തനിയെ ആയിക്കൊള്ളും. 
പക്ഷേ അതുമാത്രമായിരുന്നില്ല വന്ന വെല്ലുവിളികള്‍. ചെലപ്പോ സിഗ്‌നലില്‍ കിടക്കുമ്പോഴായിരിക്കും 'കുഞ്ഞൂന് മൂത്തരം ഒഴിച്ചണം ' എന്നൊരു പ്രസ്താവന. അല്ലെങ്കില്‍ 'കുഞ്ഞൂന് വെള്ളം വേണം'. അതുമല്ലെങ്കില്‍ 'നോക്കമ്മേ നോക്ക് നോക്ക് കൊച്ചു ടീവീലെ ചേച്ചീന്റെ ഫോട്ടോ'. 'എനിക്ക് കിന്‍ഡര്‍ജോയ് വേണം. ആ കടയില്‍ കുഞ്ഞു കണ്ടതാ നിറത്തമ്മേ വണ്ടി...' നോക്കിയില്ലെങ്കില്‍ ബഹളമായി, കരച്ചിലായി...
റോഡിലിറങ്ങിയാല്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണം എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.അപ്പൊ അടുത്തത് കുഞ്ഞിനെ ബോധവല്‍ക്കരിക്കല്‍ ആയിരുന്നു.
സീറ്റ് ബെല്‍റ്റ് അഴിക്കരുത്, ഡോറില്‍ പിടിക്കരുത്, വണ്ടി ഓടിക്കുമ്പോള്‍ അമ്മയെ വെറുതെ വിടണം ഒക്കെ പറഞ്ഞു മനസ്സിലാക്കി. കുട്ടികള്‍ക്ക് നമ്മളെക്കാള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
ഇങ്ങനെ ഒക്കെ തുടങ്ങിക്കിട്ടി. ഇത് പോലെ ഒപ്പിച്ചങ്ങു പോകാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അറിവില്ലായ്മമൂലം ഉണ്ടായ ഒരു ചെറിയ അപകടം.
വലിയ വളവുള്ള ഒരു കയറ്റത്തില്‍ വച്ച് പെട്ടെന്നൊരു ബസ് ഹോണടിക്കാതെ ഇറങ്ങി വന്നു. അവസാന നിമിഷമാണ് കാണുന്നത്. എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം! അവിടെ ഞാന്‍ വണ്ടി നിര്‍ത്തി. ബസ് എന്നെ കടന്നു പോകാന്‍ തുടങ്ങി. സ്വാഭാവികമായും ഞാന്‍ മുന്നോട്ടെടുക്കുമെന്നു പ്രതീക്ഷിച്ച ബസ് ഡ്രൈവര്‍ക്കു തെറ്റി. ഞാന്‍ അവിടെ തന്നെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗം വന്ന് കാറിലിടിച്ചു. അതോടെ ഇനി ഡ്രൈവിംഗ്  നിര്‍ത്തി എന്ന് പറഞ്ഞു 'ചിലങ്കയഴിക്കാന്‍' നിന്ന എന്നെ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ ഡോര്‍ ജാമായിരിക്കുന്നു. ബസിന്റെ ഇടിയില്‍ പറ്റിയത്. വേറെ വഴിയില്ല വീടെത്തുന്നത് വരെ ഓടിക്കുക തന്നെ. പക്ഷേ ആ ഓട്ടത്തിനിടയില്‍ എപ്പോഴോ സ്റ്റിയറിങ് ഞാന്‍ പേടിയില്ലാതെ പിടിച്ചു. വണ്ടിക്കെന്തെങ്കിലും പറ്റിയാലും എനിക്ക് വേദനിക്കുമെന്നറിഞ്ഞു.  അങ്ങനെ എന്റെ വണ്ടിയെ ഞാന്‍ പേടിക്കാതെ സ്‌നേഹിച്ചു തുടങ്ങി.. സ്‌നേഹത്തോടെ എന്ത് ചെയ്താലും അത് 'തകര്‍ക്കുമല്ലോ'!


Published in Mathrubhumi online.
http://www.mathrubhumi.com/women/specials/womens-day-2018/articles/first-driving-experience-1.2653717

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കല്ല് തിന്നുന്നവർ

ഒരു ശനിയാഴ്ച സന്ധ്യയിലേക്കാണ് ജാനുവേച്ചിയിറങ്ങി പോയത്.
ഓറ് പോയീന്ന് സന്ധ്യയോളം മുഖം കറുപ്പിച്ച് മരുമകൻ വിങ്ങിപ്പൊട്ടി.

ആദ്യമായി ഭയത്തെ മറികടത്തി ദു:ഖം അങ്ങോട്ട് നടത്തി.
മരിച്ചവർ പ്രേതങ്ങളായി പോലും മുന്നിൽ വരാത്തത്ര ഭാവനാശൂന്യയായി മാറുകയായിരുന്നു ഞാൻ.

കുറെ ദിവസം മുന്നേ ക്ഷീണിച്ച ചിരിയുമായി പുതിയൊരു വേദനയെ കുറിച്ച് അവർ പറഞ്ഞിരുന്നു.
പിന്നെ പിന്നെ അതിനെ കുറിച്ചുമാത്രമായി എല്ലാ വർത്തമാനങ്ങളും.

അവിടെ അവനുണ്ടായിരുന്നു.
കല്യാണങ്ങൾക്കും വീട്ടിൽക്കൂട്ടലുകൾക്കും കാണാറുള്ള ചിരിക്കുന്ന മുഖം.
ഇപ്പോൾ ചിരിക്കാൻ പാടില്ലാത്ത സാഹചര്യമാണ് എന്ന്, ചിരിക്കാൻ മാത്രം അറിയുന്ന എന്നെ ഞാൻ ഓർമിപ്പിച്ചു.
നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ വളരെ നേർത്ത ഒരു ചിരിയാലെ (വേറെ വഴിയില്ലായിരുന്നു) ഞാൻ കാണിച്ച പരിചയഭാവത്തിന് മറുപടിയായി അടുത്തുവന്നു.
ഒരു നിശ്വാസത്തോടെ ജാന്വേച്ചീന്റെ അവസാന നിമിഷങ്ങൾ വിവരിച്ചു തുടങ്ങി. അത് നീണ്ട്, അസുഖം വന്നത് മുതൽ അവസാന ശ്വാസം വരെയുള്ള വർണ്ണനയായി.

എപ്പോഴോ നടന്നു തുടങ്ങിയ ഞങ്ങൾ മരണ നേരമായപ്പോഴേക്കും ചിറവക്കിലെത്തിയിരുന്നു.
മരണമെന്ന ഫുൾസ്റ്റോപ്പിൽ നീണ്ട മൗനം കടന്നു വന്നപ്പോൾ ഇനി കുറച്ചിരിക്കാം എന്ന് പറഞ്ഞ് രണ്ടുമൂന്നു കല്ലുകളും പെറുക്കി അവനിരുന്നു. ഞാനും!
വെള്ളത്തിൽ പിച്ച് ചെയ്യുന്നത് നോക്കിക്കോ - അവ ഓരോന്നായി കുളത്തിലേക്ക് നീട്ടി എറിയപ്പെട്ടു.

അവന്റെ കല്ലുകൾ തീർന്നപ്പോൾ എനിക്ക് നേരെ കൈനീട്ടി.
ഇത് ചെറിയ കല്ലുകളാ. വലുത് വേണ്ടേ ?

ഞാൻ നിലത്ത് നിന്ന് എടുക്കാൻ പോയപ്പോഴേക്കും കല്ലുകൾ ചുരുട്ടി പിടിച്ച എന്റെ കൈ തുറക്കുകയും ഒരെണ്ണം വായിലേക്കിടുകയും ചെയ്തിരുന്നു.
'എനിക്കും ഇതുപോലെ ചെറിയ, അലിയുന്ന കല്ലുകളാ ഇഷ്ടം'.

കല്ല് മണ്ണാകുന്ന കര കര ശബ്ദം, പിന്നെ ആ രുചി ഇറങ്ങിപ്പോകുന്ന നനഞ്ഞ ശബ്ദം!
നിയന്ത്രിക്കാനാവാതെ ഞാനും ഒരെണ്ണം വായിലിട്ടു.

ആസ്വദിക്കാതെ ഇറക്കേണ്ടി വന്നു.
ഇത്രനാൾ ആരും കാണാതെയേ കഴിച്ചിട്ടുള്ളൂ.

അടുത്തവർക്കു പോലും അറിയാത്ത രഹസ്യമാണിപ്പോൾ അയൽവാസിയുടെ ഏതോ ബന്ധുവിന് വെളിപ്പെട്ടിരിക്കുന്നത്.
ഛേ.. നാണക്കേടാണ്...

നിനക്കെങ്ങനെ അറിയാം ഞാൻ കല്ലുതിന്നുമെന്ന്? ജാനുവേച്ചി പറഞ്ഞതാ?

അതേ. അവരും ഇതിന്റെയാളാ. ഞാനും അവരും പണ്ടേ ഒരുമിച്ച് തിന്നലിണ്ട്. കള്ളുകുടിയന്മാർ കൂടുന്നപോലെ ആരുമറിയാണ്ട്.

പക്ഷെ അവസാനായപ്പോ അവരിക്കൊരു സംശയം, ഇത് കൊണ്ടാരിക്കുമോ സുഖമില്ലാണ്ടായേന്ന്.
വേറെ ഒരു ചാൻസും ഇല്ലല്ലാ ?

ആസ്പത്രീല് പോയപ്പളെല്ലാം പറഞ്ഞു, മോനേ ഇനി തിന്നല്ലേന്ന് . നിന്നോട് പറയാനും പറഞ്ഞ്.

ഇതും കൂടി മതി. ഇനി വേണ്ടട്ടാ. ബാക്കി കല്ലുകൾ അവൻ കുളത്തിലേക്കിട്ടു.

ജാനുവേച്ചീനോടും ഞാൻ പറഞ്ഞിറ്റില്ല.
പക്ഷേ അറിഞ്ഞു.

വീടിന്റെ പണി നടക്കുമ്പോൾ ചുമരിൽ നിന്ന് കല്ല് തോണ്ടി തിന്നുന്നത് അവർ കയ്യോടെ പിടിച്ചിട്ടുണ്ട്.

ഇനി തിന്നരുത് - ന്ന് മാത്രം പറഞ്ഞിട്ട് ‘ചുമര് തേക്കുമ്പോ എന്താ ചെയ്യാ' - ന്ന് ചോദിച്ചു.

ഒരു കല്ല് തേക്കാതെ വച്ചിട്ട് കലണ്ടർ തൂക്കി മറച്ചാൽ പോരേ എന്ന് ഞാൻ ചിരിച്ചു.

അങ്ങനെ ചെയ്യാൻ പണിക്കാരോട് പറഞ്ഞ് നോക്ക്. നിന്നെ എല്ലാരും കൂടി കൊല്ലും.

ഇനി തിന്നാൽ അമ്മേനോട് പറഞ്ഞു കൊടുക്കും കേട്ടാ - എന്ന് ഭീഷണിപ്പെടുത്തി അവര് പോയി.

ഇനി ഞാൻ തിന്നൂല്ല. നീയും തിന്നണ്ട. അവൻ വീണ്ടും പറഞ്ഞു.

‘മൂന്ന് കല്ല് തിന്നുന്നവർ മരിച്ച ദിവസായിക്കോട്ടേ ഇന്ന്. അല്ലേ?’
‘ഉം'.

പക്ഷേ എനിക്ക് ചെലപ്പോ ഉയർത്തെഴുന്നേൽക്കണ്ടി വരും. എന്നാലും നോക്കാം! ;)

2017, മേയ് 11, വ്യാഴാഴ്‌ച

ആ യാത്ര, അതൊരു പ്രണയമായിരുന്നു.


രിക്കല്‍ രണ്ടു പേര്‍ ഒത്തുകൂടാന്‍ പുറപ്പെട്ടു. രണ്ടു വഴികളിലൂടെ ഒരേസമയത്ത്, ഒരേ സ്ഥലത്തേക്ക് അവര്‍ യാത്ര തുടങ്ങി. ഉദയത്തിന് കാത്ത് നില്‍ക്കാതെ ഇരുട്ടില്‍ തുടങ്ങിയ വഴി. ഒരാള്‍ ആവേശത്തിലായിരുന്നു, മറ്റെയാള്‍ അല്‍പ്പം പരിഭ്രമത്തിലും.
ഒരുമിച്ച് കുറെ നേരം ഇരിക്കണം, മിണ്ടണം സ്‌നേഹിക്കണം പാട്ടുകള്‍ കേള്‍ക്കണം. അതിന്റെ വരികളിലൂടെ നടക്കണം. ഓരോ വാക്കുകളുടെയും ജനനത്തിന്റെ കഥകള്‍ മെനയണം അങ്ങനെയങ്ങനെ നീളും ആ ദിനം.


വേഗം എത്തണം എന്ന ഒറ്റ ചിന്തയാണ് രണ്ടു പേര്‍ക്കും. അങ്ങനെ ആ ഒത്തുചേരലിന്റെ മൂര്‍ച്ഛയില്‍ കേട്ട് മടുത്ത 'ഞാന്‍ ഒറ്റയ്ക്കാണ്' എന്നൊരു പരിഭവം പറച്ചിലുണ്ടാവും. 
പിന്നെ അതിനെ സമര്‍ഥിക്കാന്‍ കുറെ ഉദാഹരണങ്ങളും. അതൊക്കെ കൊണ്ടാണ്, അതൊക്കെ കൊണ്ട് മാത്രമാണ് ഈ പ്രണയ സാഹസമെന്ന് മനസ്സ് തുറക്കും. കണ്ണുകള്‍ നിറയും.

നനയാത്ത ചുണ്ടുകള്‍ നനഞ്ഞ ചുണ്ടുകളെ ചേര്‍ത്ത് പറയും, നമുക്ക് വേണ്ടിയല്ലേ പൂക്കള്‍ ഇന്ന് പതിവിലും മെല്ലെ വിരിയുന്നത്?, പക്ഷികള്‍ മൗനമായ് പാടുന്നത്?, സൂര്യന്‍ ഇതുവരെ ഉണരാതെ ഒളിയ്ക്കുന്നത് ?
ചുണ്ടുകളിലൂടെ കണ്ണുനീര്‍ പങ്കുവച്ച് ഇനി ഒറ്റയ്ക്കല്ലെന്നു അവര്‍ക്കു വിശ്വസിക്കാം. അങ്ങനെയായിരിക്കും അവര്‍ ശരിക്കും പ്രണയിക്കാന്‍ തീരുമാനിച്ചത്.



 Read at:  http://www.mathrubhumi.com/youth/specials/valentine-s-day-2017/articles/valentine-s-day-2017-love-thoughts-1.1725519

2016, ജൂലൈ 28, വ്യാഴാഴ്‌ച

ശേഷം ചിന്ത്യം


പ്രണയത്തിന്റെ , അല്ല, പരസ്പര ആകര്ഷണത്തിന്റെ ആദ്യ ദിനങ്ങളിൽ അവനു ചെറിയ ക്ഷീണമുണ്ടായിരുന്നു, എന്തോ തളർച്ച.
അവനുള്ളത്‌ കൊണ്ട്, തളർച്ച ആദ്യം തളർന്നിരുന്നു, പിന്നെ വളർന്നു.

എന്തോ കാരണത്താൽ അവളെ ശ്രദ്ധിച്ചു, അത് കൊണ്ട് അവളും തിരിച്ച് ശ്രദ്ധിച്ചു. തികച്ചും സ്വാഭാവികം.

ചിരിയും, നോട്ടങ്ങളും വയറ്റിൽ പൂമ്പാറ്റകളെ പറത്തിയില്ല, പകരം ഒരു വേദനയാണ് തൊടുത്തു വിട്ടത്.
അവളുടെ കണ്ണിലും മുഖത്തും തിളക്കം കൂടി വന്നു, അവനു ക്ഷീണവും!

അടുത്ത പടി പ്രണയം എന്നിരിക്കേ അവൻ പറഞ്ഞു -
എനിക്കൊരു വേദനയുണ്ട്.
അവൾ പറഞ്ഞു - എനിക്കും.
"എനിക്കൊരു വയറു വേദനയാ"
"എനിക്ക് ഹൃദയ വേദനയും"
"അറിയാം, പക്ഷെ എന്റേത് അങ്ങനെയല്ല, അങ്ങനെ മാത്രമല്ല".
"ഉം"
"നാളെ മംഗലാപുരത്ത് പോയി കാണിക്കണം, എന്നിട്ടാവാം!"
"എന്ത് ?"
"അല്ല, പ്രേമിക്കാൻ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണല്ലോ? "
"ഏ? താലിയോ?"
"അയ്യോ അങ്ങനെയല്ല, ഞാൻ സന്ദര്ഭത്തിന് യോജിച്ച ഒരു സിനിമാ സംഭാഷണം പറഞ്ഞുന്നേ ഉള്ളൂ.. "
"ഉം, ഇപ്പൊ എല്ലാം സിനിമാ സ്റ്റൈൽ ആണല്ലോ "
"അങ്ങനെയാണോ?, സിനിമ ജീവിത സ്റ്റൈൽ ആവുകയല്ലേ, നമുക്ക് പറയാൻ പലതും അവിടുന്ന് കടമെടുക്കാൻ പറ്റുന്നുണ്ടല്ലോ, അവ ജീവിതത്തോടടുത്ത് തുടങ്ങുന്നു" !
"ഉം, ആയിക്കോട്ടെ"
"അപ്പൊ പറഞ്ഞു വന്നത്, നാളെ പോയി എന്റെ വേദനയുടെ കാര്യം ഒന്ന് തീരുമാനമാകട്ടെ, എന്നിട്ട് മതിയല്ലോ നിന്റെ വേദന"
"പക്ഷേ, അത് തുടങ്ങി പോയി "
"തുടങ്ങിയല്ലേ ഉള്ളു, നിർത്താൻ എളുപ്പമാകും "
"ഉം, നോക്കാം "
"നോക്കാം"