2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കല്ല് തിന്നുന്നവർ

ഒരു ശനിയാഴ്ച സന്ധ്യയിലേക്കാണ് ജാനുവേച്ചിയിറങ്ങി പോയത്.
ഓറ് പോയീന്ന് സന്ധ്യയോളം മുഖം കറുപ്പിച്ച് മരുമകൻ വിങ്ങിപ്പൊട്ടി.

ആദ്യമായി ഭയത്തെ മറികടത്തി ദു:ഖം അങ്ങോട്ട് നടത്തി.
മരിച്ചവർ പ്രേതങ്ങളായി പോലും മുന്നിൽ വരാത്തത്ര ഭാവനാശൂന്യയായി മാറുകയായിരുന്നു ഞാൻ.

കുറെ ദിവസം മുന്നേ ക്ഷീണിച്ച ചിരിയുമായി പുതിയൊരു വേദനയെ കുറിച്ച് അവർ പറഞ്ഞിരുന്നു.
പിന്നെ പിന്നെ അതിനെ കുറിച്ചുമാത്രമായി എല്ലാ വർത്തമാനങ്ങളും.

അവിടെ അവനുണ്ടായിരുന്നു.
കല്യാണങ്ങൾക്കും വീട്ടിൽക്കൂട്ടലുകൾക്കും കാണാറുള്ള ചിരിക്കുന്ന മുഖം.
ഇപ്പോൾ ചിരിക്കാൻ പാടില്ലാത്ത സാഹചര്യമാണ് എന്ന്, ചിരിക്കാൻ മാത്രം അറിയുന്ന എന്നെ ഞാൻ ഓർമിപ്പിച്ചു.
നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ വളരെ നേർത്ത ഒരു ചിരിയാലെ (വേറെ വഴിയില്ലായിരുന്നു) ഞാൻ കാണിച്ച പരിചയഭാവത്തിന് മറുപടിയായി അടുത്തുവന്നു.
ഒരു നിശ്വാസത്തോടെ ജാന്വേച്ചീന്റെ അവസാന നിമിഷങ്ങൾ വിവരിച്ചു തുടങ്ങി. അത് നീണ്ട്, അസുഖം വന്നത് മുതൽ അവസാന ശ്വാസം വരെയുള്ള വർണ്ണനയായി.

എപ്പോഴോ നടന്നു തുടങ്ങിയ ഞങ്ങൾ മരണ നേരമായപ്പോഴേക്കും ചിറവക്കിലെത്തിയിരുന്നു.
മരണമെന്ന ഫുൾസ്റ്റോപ്പിൽ നീണ്ട മൗനം കടന്നു വന്നപ്പോൾ ഇനി കുറച്ചിരിക്കാം എന്ന് പറഞ്ഞ് രണ്ടുമൂന്നു കല്ലുകളും പെറുക്കി അവനിരുന്നു. ഞാനും!
വെള്ളത്തിൽ പിച്ച് ചെയ്യുന്നത് നോക്കിക്കോ - അവ ഓരോന്നായി കുളത്തിലേക്ക് നീട്ടി എറിയപ്പെട്ടു.

അവന്റെ കല്ലുകൾ തീർന്നപ്പോൾ എനിക്ക് നേരെ കൈനീട്ടി.
ഇത് ചെറിയ കല്ലുകളാ. വലുത് വേണ്ടേ ?

ഞാൻ നിലത്ത് നിന്ന് എടുക്കാൻ പോയപ്പോഴേക്കും കല്ലുകൾ ചുരുട്ടി പിടിച്ച എന്റെ കൈ തുറക്കുകയും ഒരെണ്ണം വായിലേക്കിടുകയും ചെയ്തിരുന്നു.
'എനിക്കും ഇതുപോലെ ചെറിയ, അലിയുന്ന കല്ലുകളാ ഇഷ്ടം'.

കല്ല് മണ്ണാകുന്ന കര കര ശബ്ദം, പിന്നെ ആ രുചി ഇറങ്ങിപ്പോകുന്ന നനഞ്ഞ ശബ്ദം!
നിയന്ത്രിക്കാനാവാതെ ഞാനും ഒരെണ്ണം വായിലിട്ടു.

ആസ്വദിക്കാതെ ഇറക്കേണ്ടി വന്നു.
ഇത്രനാൾ ആരും കാണാതെയേ കഴിച്ചിട്ടുള്ളൂ.

അടുത്തവർക്കു പോലും അറിയാത്ത രഹസ്യമാണിപ്പോൾ അയൽവാസിയുടെ ഏതോ ബന്ധുവിന് വെളിപ്പെട്ടിരിക്കുന്നത്.
ഛേ.. നാണക്കേടാണ്...

നിനക്കെങ്ങനെ അറിയാം ഞാൻ കല്ലുതിന്നുമെന്ന്? ജാനുവേച്ചി പറഞ്ഞതാ?

അതേ. അവരും ഇതിന്റെയാളാ. ഞാനും അവരും പണ്ടേ ഒരുമിച്ച് തിന്നലിണ്ട്. കള്ളുകുടിയന്മാർ കൂടുന്നപോലെ ആരുമറിയാണ്ട്.

പക്ഷെ അവസാനായപ്പോ അവരിക്കൊരു സംശയം, ഇത് കൊണ്ടാരിക്കുമോ സുഖമില്ലാണ്ടായേന്ന്.
വേറെ ഒരു ചാൻസും ഇല്ലല്ലാ ?

ആസ്പത്രീല് പോയപ്പളെല്ലാം പറഞ്ഞു, മോനേ ഇനി തിന്നല്ലേന്ന് . നിന്നോട് പറയാനും പറഞ്ഞ്.

ഇതും കൂടി മതി. ഇനി വേണ്ടട്ടാ. ബാക്കി കല്ലുകൾ അവൻ കുളത്തിലേക്കിട്ടു.

ജാനുവേച്ചീനോടും ഞാൻ പറഞ്ഞിറ്റില്ല.
പക്ഷേ അറിഞ്ഞു.

വീടിന്റെ പണി നടക്കുമ്പോൾ ചുമരിൽ നിന്ന് കല്ല് തോണ്ടി തിന്നുന്നത് അവർ കയ്യോടെ പിടിച്ചിട്ടുണ്ട്.

ഇനി തിന്നരുത് - ന്ന് മാത്രം പറഞ്ഞിട്ട് ‘ചുമര് തേക്കുമ്പോ എന്താ ചെയ്യാ' - ന്ന് ചോദിച്ചു.

ഒരു കല്ല് തേക്കാതെ വച്ചിട്ട് കലണ്ടർ തൂക്കി മറച്ചാൽ പോരേ എന്ന് ഞാൻ ചിരിച്ചു.

അങ്ങനെ ചെയ്യാൻ പണിക്കാരോട് പറഞ്ഞ് നോക്ക്. നിന്നെ എല്ലാരും കൂടി കൊല്ലും.

ഇനി തിന്നാൽ അമ്മേനോട് പറഞ്ഞു കൊടുക്കും കേട്ടാ - എന്ന് ഭീഷണിപ്പെടുത്തി അവര് പോയി.

ഇനി ഞാൻ തിന്നൂല്ല. നീയും തിന്നണ്ട. അവൻ വീണ്ടും പറഞ്ഞു.

‘മൂന്ന് കല്ല് തിന്നുന്നവർ മരിച്ച ദിവസായിക്കോട്ടേ ഇന്ന്. അല്ലേ?’
‘ഉം'.

പക്ഷേ എനിക്ക് ചെലപ്പോ ഉയർത്തെഴുന്നേൽക്കണ്ടി വരും. എന്നാലും നോക്കാം! ;)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ